Followers

Monday, December 31, 2007

ജലം എന്തിനൊഴുകുന്നു?dec 31

ജലം എന്തിനൊഴുകുന്നു?

ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?
ജലം ഒഴുകാതിരിക്കുമ്പോള്‍
അത്‌ എന്താണ്‌ ചെയ്യുന്നത്‌?
എല്ലാ പ്രവൃത്തിയെയും
ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌
പുതിയ വാസസ്‌ഥലം
തിരയുകയാവുമോ?
ജലത്തിന്‌ ഒഴുകാനാണ്‌ വിധി.
ഒഴുകുമ്പോഴാണ്‌
അത്‌ ജീവിക്കുന്നത്‌.
അതിനിടയില്‍ ആര്‌, എന്ത്‌ എന്ന്
ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.
ഒഴുകുമ്പോള്‍ ഒന്നും
ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍
എന്നും ജലം വേണം.

ആരുപറഞ്ഞു ജലം നമ്മെ
എന്തെങ്കിലും ഒര്‍മ്മിപ്പിക്കാനാണ്‌
ഒഴുകുന്നതെന്ന്.
നമ്മുടെ ഓര്‍മ്മകളുടെ
ആധിപത്യ മോഹങ്ങള്‍ക്കെതിരെ
അതൊന്നും നേരിട്ട്‌ പറയുന്നില്ലെങ്കിലും
സ്വയം ഒഴുക്കി കളയുന്ന
ആ ജീവിതത്തിന്‍റ്റെ
നിരുപാധികമായ ഒരൊഴുക്കുണ്ടല്ലോ,
അതാണ്‌ ജിവിതം.
തിരിഞ്ഞു നോക്കി ജീവിതത്തിന്‍റ്റെ
പിന്നാമ്പുറത്തുള്ള
തത്വങ്ങള്‍ക്ക്‌ കടിച്ച്‌ കീറാനായി
ഒന്നും ബാക്കി വയ്‌ക്കാനും
ജലമില്ല.
ആരും ഇല്ലാത്ത ലോകം
എത്ര വിരസമാണെന്ന്
ജലത്തെപ്പോലെ ആരു
മനസ്സിലാക്കി?
കടുത്ത ഏകാന്തതയില്‍
ജലം സ്വയം നശിക്കുന്നത്‌
അല്‍പാല്‍പമായി
കൊന്നുകൊണ്ടാണ്‌.
ജലത്തിനും ചാവാന്‍ കഴിയും.
സ്‌നേഹവും മമതയും
മരിക്കുന്നിടത്ത്‌ ജലത്തിന്‍റ്റെ
ജീവനെന്ത്‌ കാര്യം?

Sunday, December 30, 2007

ഏതോ സുഗന്ധംdec30

ഏതോ സുഗന്ധം

എവിടെ നിന്നാണെന്ന്
അറിയില്ല ആ സുഗന്ധം
എന്നെ വന്ന് ചുറ്റി
എന്തോ പറഞ്ഞ്‌ പോയി.
അത്‌ കാറ്റോ മേഘമോ,
എന്തോ വ്യക്തമായില്ല
കാറ്റില്‍ വന്ന് പതിയിരുന്ന്
കൊല്ലുന്ന വിമൂകമായ
പ്രത്യക്ഷങ്ങളെ ഞാന്‍ അന്വേഷിച്ചില്ല.
ചിലപ്പോള്‍ മനസ്സ്‌ എന്ന പോലെ
നാവും ഒരു നായയെപ്പോലെ
അകത്തേക്ക്‌ വലിഞ്ഞ്‌
ചുരുണ്ടു കൂടി കിടന്നുറങ്ങും.
നായയ്‌ക്കും ഈ ഡിസംബറിന്‍റ്റെ
മഞ്ഞ്‌ കൊള്ളാന്‍ പാങ്ങുണ്ട്‌.
വിളറി പാഞ്ഞുപോയ
കാറ്റിലും ഒരു സൂചനയുണ്ടായിരുന്നു.
അരുതാത്ത ചിന്തകള്‍ക്ക്‌
മയക്ക്‌ മരുന്ന് കൊടുത്ത്‌ പുതിയ
ഒരു ലോകത്തെ
വെറുതെയാണെങ്കിലും കണ്ടെത്തുക.

പഴയകാലത്തിന്റെ ദ്രവിച്ച
പുകക്കുഴകുകള്‍ എത്രയോ വട്ടം
പുകയൂതി ക്ഷീണിതമാണ്‌..
ഇനി പുകയ്‌ക്ക്‌ പോലും
അതിലെ പായുമ്പോള്‍പേടി വരും.
പുക വല്ലാതെ കാല്‍പനികമാണ്‌.
ഒരു കുഞ്ഞ്‌ ചിത്രം വരയ്ക്കാന്‍
ഉത്സാഹിക്കുന്നതുപോലെ
കലമ്പിക്കൊണ്ട്‌
പുക പുറത്തു വന്നത്‌
ഏറെ കുസൃതി നിറഞ്ഞ
ഒരു ഓര്‍മ്മയായി ഇപ്പോഴും നില്‍ക്കുന്നു.

watch my new blog bluemango
http://bluewhale-bluemangobooksblogspotcom.blogspot.com/

Sunday, December 23, 2007

ഈ ഇലകളില്‍ സ്‌നേഹംdec23



ഈ ഇലകളില്‍ സ്‌നേഹം


ഈ ഇലകള്‍ കൊണ്ട്‌
എനിക്ക്‌ കഞ്ഞികോരി
കുടിക്കാന്‍
അമ്മ കുമ്പിളുണ്ടാക്കി
തന്നിട്ടുണ്ട്‌.
അത്‌ നിറയെ സ്‌നേഹമായിരുന്നെന്ന്
ഇപ്പോഴറിയുന്നു.
അന്ന് കഞ്ഞി കുടിക്കാത്ത
എന്നെ അതിലേക്ക്‌
ആകര്‍ഷിക്കാനായിരുന്നു
അമ്മ് കുമ്പിളുണ്ടാക്കിയത്‌.
ഇന്ന് കുമ്പിള്‍ ഉണ്ടാക്കിതന്ന്
കഞ്ഞി കുടിക്കു എന്ന് ആരും
പറയുന്നില്ല.
ആ കഞ്ഞിയില്‍ വെള്ളത്തിനും
വറ്റിനും പുറമേ
മറ്റൊന്നുകൂട്ടിയുണ്ടായിരുന്നു.
അമ്മയുടെ മനസ്സ്‌.
അത്‌ കിട്ടണമെങ്കില്‍
കൂത്താട്ടുകളത്ത്‌ തന്നെ പോകണം
ആശാന്‍റ്റെ കളരിയില്‍
പേടിച്ചിരിക്കുന്ന എനിക്ക്‌
വാട്ടിയ വാഴയിലയില്‍
അമ്മ കൊണ്ടുവന്ന്
തരാറുണ്ടായിരുന്ന
പൊതിച്ചോറിന്‍റ്റെ ഗന്ധം,
ഭീതിയും സ്‌നേഹവും നിറച്ച്‌
ഇപ്പോഴും എന്നെ ചലിപ്പിക്കുന്നു.
ആ ഗന്ധം ഇപ്പോള്‍
അപൂര്‍വ്വമാണ്‌.
ജീവിതത്തിന്റെ വരണ്ട ,
സ്നേഹരഹിതമായ
യാത്ര മടുക്കുമ്പോള്‍,
ഞാന്‍ ഒരു വാഴയില
കീറിയെടുത്ത്‌ വാട്ടി ചോറ്‌
വിളമ്പി അമ്മയുടെ
ആ പഴയ ഗന്ധം കിട്ടുമോയെന്ന്
നോക്കാറുണ്ട്‌.
വാഴയിലപോലും
എന്നെ മറന്നുവോ?
വാഴയിലയ്‌ക്ക്‌
എന്നെ മനസ്സിലാവുന്നില്ലെനുണ്ടോ?

മിത്രമേ,
ഇതു തൊണ്ണൂറ്റിയൊന്‍പതാമത്‌ പോസ്‌റ്റാണ്‌.
നൂറാം പോസ്‌റ്റ്‌ വിശേഷാല്‍ പതിപ്പാണ്‌.
ശ്രദ്ധിക്കുമല്ലോ.

Saturday, December 22, 2007

മേഘങ്ങളുടെ സൂചനകള്‍ dec 22



മേഘങ്ങളുടെ സൂചനകള്‍

ഇന്നലെ കണ്ട
മേഘത്തെക്കുറിച്ച്‌
എഴുതിയ കവിത
ഇന്ന് അപ്രസക്തമായി.
ആ കവിതയില്‍ മേഘങ്ങള്‍
ഒരു നഗരമായി വരുന്നത്‌
എങ്ങനെയെന്നാണ്‌ എഴുതിയത്‌.
ഇന്നത്‌ തിരുത്തുകയാണ്‌.

ഞാന്‍ പറയാന്‍ ആശിച്ച
ഏതോ നിറങ്ങളെ
അവ എന്‍റ്റെ മുന്നില്‍ അവതരിപ്പിച്ചു
കഴിഞ്ഞിരുന്നു.
എന്റെ ആഗ്രഹങ്ങള്‍
മനസ്സിലാക്കിയ മേഘക്കൂട്ടം
വിരമിക്കുന്നതിനു മുമ്പ്‌
ആകാശത്തിന്റെ കോണില്‍
ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയെ
വേദനയോടെ
പ്രസവിച്ചിടുകതന്നെ ചെയ്തു.
ആ പ്രസവം എന്‍റ്റെ
നാഗരിക സ്വപ്നങ്ങളെ
പുനുരുജ്ജീവിപ്പിച്ചു.




ജീവിക്കാന്‍ തോന്നുക
എന്ന ഏറ്റവും മഹത്തായ
അഭിലാഷത്തിനായി എത്രയോ മനുഷ്യരുടെ
മുഖങ്ങളിലേക്ക്‌
ഞാന്‍ നോക്കിയിട്ടുണ്ട്‌!.
ഒരിക്കലും കാണാതിരുന്ന
ആ അഭിലാഷത്തെ
ഞാന്‍ അറിയാതെ
പൂര്‍ത്തീകരിച്ചത്‌
ഇന്നലെത്തെ മേഘങ്ങളായിരുന്നു.
ഇന്നലെ ആകാശാന്തര
സ്‌ഥലികളില്‍ മേഘങ്ങള്‍
അനുഭവിച്ച വേദന ഞാന്‍
എഴുതാതെ പോയി.
എന്തിന്‌ എഴുതണം?
എന്തെഴുതിയാലും അതൊന്നും
ആ വേദനയുടെ അംശം
പോലുമാകില്ല.
മേഘങ്ങള്‍ നിശ്ശബ്‌ദമായി
പറഞ്ഞത്‌ ഞാന്‍ ഇപ്പോള്‍
പറയുന്നില്ല.
കാരണം അവയുടെ
വേദനകള്‍ ഇപ്പോഴും എന്നിലുണ്ട്‌.



മുഖചിത്രം: കടപ്പാട്‌- വി എം രാജേഷ്‌

Friday, December 21, 2007

രതിഗന്ധംdec 21


രതിഗന്ധം

ഈ ഡിസംബര്‍
മഞ്ഞിനൊപ്പം ഒരു കാറ്റ്‌
മണ്ണിരയെപ്പോലെ
എത്തുന്നു.
കാറ്റ്‌ പ്രണയമാണ്‌.
എന്തിനും ധൃതിവച്ച്‌
എങ്ങും പോകാനില്ലാതെ
വരുന്ന ആ മണ്ണിരയെ
ഞാന്‍ ആത്മാവിന്‍റ്റെ
അസംസംസ്‌കൃതവസ്‌തുക്കളുടെ
ശേഖരത്തിലൊളിപ്പിച്ചു.
മുയല്‍കുട്ടികള്‍ പുല്ലു തിന്നുന്ന
ചിത്രം എന്‍റ്റെ
മനസ്സിലേക്കിട്ടത്‌
ഈ കാറ്റാണ്‌.
അദൃശ്യതയുടെ ശുദ്ധമദ്ദളവുമായെത്തിയ
ആ കാറ്റ്‌ നിമിഷംതോറും
ഗന്ധം മാറ്റുകയും
പല തരം ഹിമകണങ്ങളെ
തൂവിയിടുകയും ചെയ്‌തു.

രാത്രിയില്‍ ഞാന്‍
ആ മണ്ണിരക്കൊപ്പം
സവാരി നടത്തി.
മണ്ണിര എന്നെയും കൊണ്ട്‌
ഏതോ ഭൂഗര്‍ഭ അറയില്‍
പുരാതന ഭീമാകാര
ജീവികള്‍ അന്ത്യവിശ്രമംകൊള്ളുന്ന
ഇടനാഴികളിലൊക്കെ പോയി.
ഞാന്‍ കുതിക്കുക
മാത്രം ചെയ്തു.
വേഗം എന്‍റ്റെ ഭാഷയായി
പുനര്‍ജനിച്ചു.
എനിക്ക്‌ തിരിച്ചു വരാനായി
പണിപ്പെടേണ്ടിവന്നു.
ഞാന്‍ പുലര്‍ച്ചെ തിരിച്ചെത്തിയെങ്കിലും,
ആകാശത്തിന്റെ
രോമകൂപങ്ങളില്‍ നിറഞ്ഞു നിന്ന
ജലകണങ്ങളില്‍ രതിഗന്ധം
തളം കെട്ടി നിന്ന്
എന്നെ മത്തു പിടിപ്പിച്ചു.




മുഖചിത്രം: കടപ്പാട്‌-വി എം രാജേഷ്‌

Thursday, December 20, 2007

മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍dec20



മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍

ഗാനവീഥിയിലെന്നും
എന്നതിനു പകരം
ഗാനമില്ലാത്ത
വീഥിയില്ലാത്ത പാട്ടുകാരനെന്ന്
എഴുതിനോക്കി.
ഗാനത്തിനു വീഥിയോട്‌
ഇനി ചേരാന്‍ താല്‍പര്യമില്ല.
വീഥിയാണെങ്കില്‍ എല്ലറ്റിനെയും
ഉപേക്ഷിച്ച മട്ടാണ്‌.
നിത്യ ഹരിതമെന്ന്
എഴുതിയെങ്കിലും വെട്ടി.
നിത്യതയ്‌ക്ക്‌
ഒരു ഹരിതമില്ലിപ്പോള്‍.
ഹരിതമാകട്ടെ നിത്യതയിലൊന്നും
വിശ്വസിക്കുന്നുമില്ല.
മുലപ്പാലെന്ന് പ്രയോഗിച്ചതും
തിരുത്തേണ്ടിവന്നു.
മുലയില്‍ പാലില്ലത്രേ .
പാലിന്‌ മുലയും വേണ്ട.
ഈശ്വരാരധനയും പാളി.
ഈശരന്‌ ഒരുത്തന്റെയും
ആരാധന വേണ്ട.
എല്ലാം മതിയായി.
ആരാധനയ്‌ക്കാകട്ടെ
ഈശ്വരന്‍ വേണ്ട.
പണമോ പൊങ്ങച്ച്മോ മതി.
വാക്കുകളുടെ ഏകാന്തതയാണ്‌
ഇന്നത്തെ ഏറ്റവും
വലിയ സമസ്യ.
വാക്കുകള്‍ അവയുടെ
സ്വയം പര്യാപ്തത തേടുന്നു.
ഒന്ന് ഒന്നിനോട്‌ ചേരാതെ.

Tuesday, December 18, 2007

പക്ഷികളുടെ ഇഷ്ടംdec 19


പക്ഷികളുടെ ഇഷ്ടം

ഒരുമിച്ച്‌ നടക്കുമ്പോള്‍
നിന്റെ മുഖം മാത്രം
ഞാന്‍ മനസ്സില്‍ കരുതാം.
ചില കവികല്‍ പ്രേമിക്കുമ്പോഴും
കാടു കയറും.
സമാധാനത്തോടെ സ്നേഹത്തെപ്പറ്റി
ചിന്തിക്കാന്‍
കഴിയുന്നില്ലെങ്കില്‍
എന്ത്‌ പ്രയോജനം?
അതുകൊണ്ട്‌ നമുക്കിടയിലേക്ക്‌
ഞാന്‍ കാളകൂട വിഷം നിറച്ച
ഈ കാലത്തിന്റെ ദൃശ്യങ്ങളൊന്നും
കൊണ്ടുവരുന്നില്ല.
എല്ലാം വ്യര്‍ത്ഥമാൂന്ന കാലത്തെ
മുന്‍കൂട്ടി സങ്കല്‍പ്പിച്ച്‌
മറ്റൊരു രാവണാത്മകമായ ലങ്കയെ
ഞാന്‍ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴും അവശേഷിക്കുന്ന
ഈ ഊര്‍ജം ഞാന്‍ നിന്നെക്കുറിച്ചുള്ള
വിചാരങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നു.
ആരും കേല്‍ക്കാനിടയില്ലാത്ത
ഈ ശബ്ദം
നിനക്ക്‌ തിരിച്ചറിയാനുള്ളതാണ്‌


എത്ര വരള്‍ച്ചയുള്ള
വേനലിലും ഈ ഓര്‍മ്മ നല്ലൊരു
നീര്‍ത്തടാകമാണ്‌..
ഇപ്പോള്‍ എല്ലാ പക്ഷികളും വരുന്നത്‌
ഞാന്‍ കൗതുകത്തോടെയാണ്‌
കാണുന്നത്‌.
മുമ്പ്‌ കാണാത്തതെന്തോ
എല്ലാറ്റിലും ഞാനിപ്പോള്‍ കാണുന്നു.
പ്രാവുകളെയോ
കാക്കകളെയോ
വേര്‍തിരിക്കുന്നില്ല .
അവ ഇഷ്ടം പോലെ പാടട്ടെ.
എല്ലാ കൂജനങ്ങളുടെയും
അര്‍ത്ഥം നിന്റെ മനസ്സിനു
സമാധാനം തരുന്ന എന്തോ ആണെന്ന്
എനിക്ക്‌ മനസ്സിലായി.
എത്ര കാലം
പിരിഞ്ഞിരുന്നാലും
ഈ പക്ഷികള്‍
ആ വിടവ്‌ നികത്തുമായിരിക്കും.
അവ്‌ എന്തറിയുന്നു.
കടുത്ത മനസ്സികമായാ
ഇല്ലായ്മകളില്‍
അവ പാടിയാണൊ
എല്ലാം മറക്കുന്നത്‌.?

Monday, December 17, 2007

ഈ രാത്രിയില്‍18 dec






ഈ രാത്രിയില്‍

ചില പക്ഷികള്‍ പറന്നുവന്നു
നിന്റെ മുഖം മറയ്‌ക്കാന്‍
ശ്രമിക്കുന്നുണ്ടായിരുന്നു.
എന്തോ, രാത്രി
ഒരു ഭീകരാനുഭവമായി
എനിക്ക്‌ തോന്നിയില്ല.
ഏറ്റ്വും ആസ്വാദ്യകരമായ
രാത്രിക്ക്‌ നിന്റെ
ഓര്‍മ്മകള്‍ ഉണ്ടായിരിക്കും.
ഏത്‌ പകലിനെക്കാളും
സിഗന്ധിയായ നിന്റെ
ഓര്‍മ്മകള്‍ എന്നെയുംകൊണ്ട്‌
എതോ വഴിയിലൂടെ
സഞ്ചരിച്ചു.
തൃപ്തിവരാതെ.
ഉള്ളിലുള്ളത്‌ പറയുമ്പോളേതോ
സമുദ്രം വറ്റി കര വരുന്നതുപോലെ.
രാത്രി നിനക്കു വേണ്ടിയാണ്‌
എന്നിലൂടെ ദാഹിച്ചത്‌.
ഞാന്‍ ആ ദാഹത്തെയത്രയും
എടുത്ത്‌ എന്റെ മനസ്സിലിട്ടു


ഈ രാത്രിയില്‍ നിറയെ
നീയാണ്‌.
ആകാശത്ത്‌
ചാര്‍ത്തിവച്ചിരുന്ന
ചന്ദ്രന്റെ തുണ്ട്‌ നിയാണെന്നു
സങ്കല്‍പ്പിച്ച്‌ ഒരു പരമ്പരാഗത
കവിയാകന്‍ ഞാന്‍ ശ്രമിച്ചു.
യാത്രയ്‌ക്ക്‌ ഒരു സ്പന്ദനം
ഉണ്ടായിരുന്നു.
നീപറഞ്ഞ വാക്കുകളിലും,
നീ അയച്ചുതന്ന നോട്ടങ്ങളിലും
ഞാന്‍ കണ്ട
ആ ചാരനിറം മേഘങ്ങള്‍ക്ക്‌
കളിക്കാന്‍ കൊടുത്തു.
നിന്റെ മുഖം മനസ്സില്‍
ഉയരുമ്പോഴൊക്കെ
രാത്രി എങ്ങോ
തൂര്‍ന്നു വീണു.
കുപ്പിച്ചില്ലുകള്‍ പൊലെ ചിതറിയ
ഇരുട്ടിന്‍ തുണ്ടുകളെനോക്കാതെ
ഞാന്‍ മനസ്സിന്റെ ആകാശത്ത്‌
വരച്ചുവച്ച നിന്റെ
മുഖം പലവട്ടം നോക്കി



മുഖചിത്ര: വിനോദ്‌ പഴയന്നൂര്‍

എന്റെ പക്ഷിയും അവളുംdec17


എന്റെ പക്ഷിയും അവളും

അതിവേഗത്തില്‍ പറക്കുന്ന
ഒരു പക്ഷി എനിക്കുണ്ട്‌.
ഞാന്‍ നോക്കും മുമ്പേ
അതു പറന്ന് ചെന്ന് മടങ്ങും.
പക്ഷിക്കൊപ്പം പറക്കാന്‍
ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം
പര്‍വ്വതകെട്ടുകളിലിടിച്ച്‌ ചതഞ്ഞു.
ആ പക്ഷിയുടെ കണ്ണുകള്‍
എന്നേക്കാള്‍ വേഗത്തില്‍
എന്തും കൊത്തിയെടുക്കും.

അവളെയും അത്‌ കണ്ണുകള്‍കൊണ്ട്‌
കൊത്തിവലിച്ചു.
ഞാന്‍ കാണുന്നതിനുമുമ്പ്‌
അതു കണ്ടു വന്നു.
പക്ഷി ചെന്നതിന്റെ പ്രശ്‌നങ്ങള്‍
ഇനിയും തീര്‍ന്നിട്ടില്ല.
ഞാനാമുഖം ഇനിയും കണ്ടുതീര്‍ന്നിട്ടില്ല.
ഏതോ ശില്‍പ ഗോപുരവാതില്‍ക്കല്‍
ധ്യാന നിരതമായ ആത്മാക്കളുടെ
ഗരമാണ്‌ ആ മുഖം.
കണ്ടിട്ടും കണ്ടിട്ടും തീരാത്ത
എന്തോ ഒന്ന് .
എന്റെ പക്ഷി ആ മുഖത്തിനും
ശരീരത്തിനും ചുറ്റും
എത്രയോ വട്ടം വലം വച്ചുവെന്നോ !
ഓരോ തവണ പോരുമ്പോഴും
അവളുടെ ചാരനിറവുംക്ഷേത്രഗോപുരങ്ങളും
ശില്‍പരൂപങ്ങളും
കൂടെ കൊണ്ടുവരും.
ഞാനിതെല്ലാം എവിടെ വയ്‌ക്കും?

Friday, December 14, 2007

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.dec14

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.
പൂക്കളെ എനിക്കു ഇഷ്ടമല്ല,
കാരണം അത്‌ എനിക്കെല്ലാ
അന്വേഷണവും പെട്ടെന്ന്
അവസാനിപ്പിച്ചുതരുന്നു.
പൂവായി മാറുന്നത്‌ കാണാന്‍
രാത്രിയില്‍ മുറ്റത്തോ
കുളക്കടവിലോ പോകാം.
പൂ വിരിഞ്ഞു കഴിഞ്ഞാല്‍
ഞാന്‍ നിരാശനാകും.
കൊഴിഞ്ഞ പൂക്കളെക്കുറിച്ചുള്ള
ചിന്ത ആവശ്യമില്ലാതെ കടന്നു വരും.
പൂക്കള്‍ക്ക്‌ കൊഴിയാനും പാടില്ലേ ?

പൂക്കള്‍ എന്നെ ത്രസിപ്പിക്കുന്നില്ല.
എല്ലം അതുപെട്ടെന്ന്
മടക്കികെട്ടി ഒരു കൂരക്ക്‌ കീഴില്‍
നമ്മെ തളച്ചിടുന്നതായി തോന്നും.
പൂക്കളാകട്ടെ മറ്റൊരു ഭാഷയാണ്‌.
കവികളും കലാകാരന്മാരും ചേര്‍ന്ന്
പൂക്കളുടെ സകല ഭാഷയും
ഡിസൈന്‍ ചെയ്തുകഴിഞ്ഞു.
ഇനിയെന്താണ്‌ ബാക്കിയുള്ളത്‌.?

എനിക്ക്‌ ഇലകളോടാണ്‌
താല്‍പര്യം.
ഇലകള്‍
ചില രഹസ്യങ്ങളുടെ
സൂചനകള്‍ നല്‍കി
എപ്പോഴും പ്രലോഭിപ്പിക്കുന്നു.
ഇലകള്‍ അന്തിമമായി
ഒരു തീര്‍പ്പ്‌ ആര്‍ക്കും
കൊടുത്തിട്ടില്ല.
ചിലപ്പോള്‍ നാണം
മറയ്‌ക്കാനും ഇലകളേ കാണൂ.
മുഖചിത്രം: വിനോദ്‌ പഴയന്നൂര്‍

Thursday, December 13, 2007

ഈ പുല്ലുകള്‍ക്കും പ്രണയമോ?dec14



ഈ പുല്ലുകള്‍ക്കും പ്രണയമോ?




മേടുകളില്‍ തിക്കി തിരക്കി
വളര്‍ന്ന പുല്ലുകള്‍
ഏതോ അമാനുഷ ലോകത്തെ
പ്രത്യക്ഷങ്ങളോ?
പ്രണയിക്കുന്നത്‌
അവര്‍ക്ക്‌ കാമനയല്ല;
ജീവിതരീതിയാണ്‌.
ചുംബിക്കുകയും ഇണകലര്‍ന്ന്
ആടുകയും അവരുടെ
സംസ്കാരമല്ല;
പ്രാഥമിക കര്‍മ്മങ്ങളാണ്‌.
അവയ്‌ക്ക്‌ പ്രണയിച്ചുകൊണ്ടേ
വളരനാവൂ.പൊട്ടിപ്പിളര്‍ന്ന്
പോകുമ്പോഴും പ്രണയത്തിന്റെ
ശിഖരങ്ങളിലൊന്ന്
അവയുടെ ഇടത്തേ
കൈയില്‍ ഭദ്രമായിരിക്കും.

Wednesday, December 12, 2007

ഇതു പ്രണയ ഗാനമല്ല.dec13


ഇതു പ്രണയ ഗാനമല്ല.

എനിക്ക്‌ നൃത്തം ചെയ്യാന്‍
കഴിഞ്ഞെങ്കില്‍
ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം
നൃത്തം ചെയ്യുമായിരുന്നു.
എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയി


എനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍
ഞാന്‍ ഹൃദയനൊമ്പരങ്ങള്‍
ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ
ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌
പ്രവഹിപ്പിക്കുമായിരുന്നു.

എന്റെ ഫ്രേയിമില്‍ നിന്ന്
അവള്‍ എങ്ങനെയോ
മാറിപ്പോകുമ്പോള്‍
ഞാന്‍ പരിസരം നോക്കാതെ
കാമറയുമായി നടന്നത്‌ മിച്ചം.
അവള്‍ എതോ
ബാധയാലെന്നപോലെ
കാമറയില്‍ നോക്കിയതേയില്ല.

എനിക്കു വിശപ്പില്ലായിരുന്നെങ്കില്‍
അവള്‍ തന്ന നല്ലഭക്ഷണം
ഞാന്‍ ആസ്വദിക്കുമായിരുന്നു.
എനിക്കു മനസ്സ്‌ വീണ്ടെടുക്കാന്‍
കഴിഞ്ഞെങ്കില്‍ ഞാന്‍
അവള്‍ക്കായിൂരു സ്വപ്നം
ഒരുക്കുമായിരുന്നു

പ്രേമിക്കാന്‍ അറിഞ്ഞെങ്കില്‍
ഞാന്‍ അവളെ
എന്റെ സ്പര്‍ശത്തിന്റെ
അണുപ്രസരത്തിനേക്ക്‌ വലിച്ചിട്ടേനെ.
എനിക്ക്‌ സംസാരിക്കാന്‍
അറിഞ്ഞെങ്കില്‍
നല്ല വാക്കുകള്‍ കൊണ്ട്‌
അവള്‍ക്ക്‌ മിനുസമുള്ള
ഏലസ്സ്‌ പണിത്‌
അരയില്‍ കെട്ടികൊടുക്കുമായിരുന്നു



ആലിംഗനം ചെയ്യാന്‍ വശമില്ലാത്തതുകൊണ്ട്‌
അവളുടെ മുമ്പില്‍
ഒരു ധീര സാഹസിക
യോദ്‌ധാവാകാനും കഴിഞ്ഞില്ല.
മിതമായും ഹ്രസ്വമായും
പെരുമാറാന്‍ അറിയാത്തതുകൊണ്ട്‌
അവളുടെ പ്രേമത്തിന്റെ
കാര്യം മാത്രം ചോദിച്ചില്ല.
വീട്ടിലേക്കുള്ള വഴി പലപ്പോഴും
തെറ്റിപ്പോകുന്നതുകൊണ്ട്‌,
മറക്കുന്നതുകൊണ്ട്‌
അവളോട്‌ പ്രേമത്തെക്കുറിച്ച്‌
പറയുന്ന കാര്യവും മറന്നു.

പ്രേമിച്ചാല്‍ എന്തെല്ലാം
തിരിച്ചു പറയണമെന്ന്
അറിയാത്തതുകൊണ്ട്‌ ,
ഓര്‍മ്മവന്നപ്പോഴൊക്കെ
മുഖം താഴ്‌ത്തിനടന്ന്
എന്നോട്‌ തന്നെ കലഹിച്ചു.