Followers

Saturday, May 25, 2013

ദർശനങ്ങളിലെ ജലാത്മകത



ബക്കർ മേത്തല


എം.കെ.ഹരികുമാർ മറ്റു നിരൂപകരിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത്‌ ചിന്തകളിലെ നവീനതകൊണ്ടാണ്‌. നവീനമായ ആശയങ്ങളിലൂടെ തന്റെ ജീവിതദർശനത്തെ രൂപപ്പെടുത്തുന്നതിൽ സമീപകാല എഴുത്തുകാരിൽ അദ്ദേഹം വളരെ മുമ്പിലാണ്‌. എഴുത്തിൽ നിന്നും ദർശനങ്ങൾ കുടിയൊഴിഞ്ഞുപോകുമ്പോൾ  പൊള്ളയായ ഹൃദയങ്ങളിൽ നിന്നും അർത്ഥരഹിതമായ വാക്കുകളുടെ ചാപിള്ളകളാണ്‌ പിറക്കുക. ഹരികുമാർ മുൻവിധികളില്ലാതെ തന്നെ വാക്കുകളെയും വസ്തുതകളെയും സമീപിക്കുന്നു. പുതിയ ആശയങ്ങൾ ഉൽപാദിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഹരികുമാറിന്റെ എഴുത്തിൽ ദർശനം രൂപപ്പെടുത്തുന്നത്‌ സൂര്യോദയം, മഴ, വിത്തുകളുടെ മുള പൊട്ടൽ, പൂവിരിയൽ തുടങ്ങിയ പ്രകൃതിസത്യം പോലെ സ്വാഭാവികമായിട്ടാണ്‌. ഹരികുമാർ മുന്നോട്ട്‌വെക്കുന്ന ജീവിത വീക്ഷണം നൈസർഗ്ഗികമാവുന്നത്‌ അതുകൊണണ്ടാണ്‌. എം.കെ.ഹരികുമാർ 'എന്റ മാനിഫെസ്റ്റോ' എന്ന പുതിയ കൃതിയിൽ മുന്നോട്ടുവെയ്ക്കുന്നത്‌ ദർശനങ്ങളിലെ ജലാത്മകതയാണ്‌. ഒഴുകുകയാണെന്ന്‌ അറിയാതിരിക്കുമ്പോഴും ഒഴുകികൊണ്ടിരിക്കുന്നു എന്നതാണ്‌ ജലത്തിന്റെ പ്രത്യേകത. ഈ ഒഴുക്ക്‌ തന്നെയാണ്‌ വെള്ളം. ഈ തിരിച്ചറിവ്‌ ഒരു പ്രത്യയശാസ്ത്രമാണ്‌. കെട്ടികിടക്കുന്ന ജലത്തിന്റെ മലിനാവസ്ഥയെ ഒഴുക്കുള്ള ജലം നിരാകരിക്കുന്നതുപോലെ മനുഷ്യൻ ഓരോ നിമിഷവും സ്വയം നിരാകരിച്ചുകൊണ്ടിരിക്കുകയാണ്‌. അതിലൂടെ സ്വയം നവീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
അതായത്‌ തന്റെ കർമ്മപരമ്പരയുടെ ചലനാത്മകതയിലൂടെ മാറിക്കൊണ്ടേയിരിക്കുകയാണ്‌. ഇതിനിടയിൽ വ്യക്തി, സമൂഹം എന്നീദ്വന്ദ്വങ്ങൾ ഏകാത്മകമാവുകയും ഭൗതികതയും ആത്മീയതയും രണ്ടല്ലെന്ന ബോധത്തിലെത്തുകയും ചെയ്യുന്നു. ഈ അനുഭൂതിയെയാണ്‌ നവാദ്വൈതം എന്നു വിവക്ഷിക്കുന്നത്‌. എന്റെ മാനിഫെസ്റ്റോ ലോകത്തിനു നൽകുന്ന മൗലികമായ ഒരു ചിന്ത അതാണ്‌. ഒ.വി.വിജയന്റെ നോവലുകളിൽ ഈ ദർശനം പടർന്നു കിടപ്പുണ്ട്‌. വിജയന്റെ നോവലുകളിലൂടെ ആശയലോകത്തെക്കുറിച്ച്‌ ഹരികുമാർ നടത്തിയിട്ടുള്ള അന്വേഷണങ്ങളും ഓർക്കേണ്ടതുണ്ട്‌. നവാദ്വൈതത്തിന്റെ ചിന്താശലഭങ്ങളാണ്‌ വിജയന്റെ ആശയലോകത്ത്‌ പറന്നു നടക്കുന്നുണ്ട്‌ എന്ന കണ്ടെത്തൽ ഹരികുമാർ നടത്തിയിട്ടുണ്ട്‌. തന്റെ സാഹിത്യ മാനിഫെസ്റ്റോ സഹൃദയസമക്ഷം സമർപ്പിക്കുവാൻ 'ഖസാക്കിന്റെ ഇതിഹാസ'ത്തെ പല സന്ദർഭങ്ങളിലും ഹരികുമാർ ആശ്രയിക്കുന്നുണ്ട്‌.

ഗ്രീൻ ബുക്സ് ,തൃശൂർ , വില 8 0 /

നിരസിക്കപ്പെടേണ്ടതാണ്‌ സത്യമെന്നും സ്വയം നിരസിച്ചുകൊണ്ടാണ്‌ തത്വങ്ങൾ വളരേണ്ടതെന്നുള്ള കാഴ്ചപ്പാട്‌ സ്വയം നിരസിക്കുമ്പോഴാണ്‌ എഴുത്തുകാരനുണ്ടാകുന്നതെന്ന ആശയത്തിലേക്ക്‌ വികസിച്ചു പൂർണ്ണത നേടുന്ന ലേഖനമാണ്‌ 'സ്വയം നിരാസം' .ഈ കൃതിയിലെ ബലവത്തായ ഒരേടാണ്‌ ഇത്‌. ആധുനികതക്കും ഉത്തരാധുനികതകൾക്കും ശേഷം രൂപപ്പെട്ടു വന്നിട്ടുള്ള ആശയപരമായ പ്രതിസന്ധികളെ മറികടക്കാനുള്ള വെപ്രാളത്തിൽ ദർശനങ്ങളെ പുതുക്കിപ്പണിയാൻ എഴുത്തുകാരൻ നിർബന്ധിതനായിട്ടുണ്ട്‌. നിർബന്ധിതാവസ്ഥ എടുത്തുപറയുമ്പോൾ തന്നെ, ഇതൊരു വെല്ലുവിളി കൂടിയാണ്‌. ഇത്തരം സന്ദർഭങ്ങളിൽ അയാൾ ഒരാത്മപരിശോധനയ്ക്ക്‌ തന്നെതന്നെ വിധേയനാക്കുമ്പോൾ വായനക്കാരുടെ സമക്ഷം സമർപ്പിക്കാനുതകുന്ന 'മാനിഫെസ്റ്റോ' ഇല്ലാത്തവനാണെന്ന്‌ സ്വയം തിരിച്ചറിയുകയും ചെയ്യുന്നു. ഇതാ, തനിക്കൊരു മാനിഫെസ്റ്റോ, ഉണ്ടെന്നും സാഹിത്യലോകം മുമ്പാകെ സമർപ്പിക്കാൻ കഴിയും വിധം അത്‌ യുക്തിഭദ്രവും സാഹിത്യചിന്തകളിൽ സ്വാധീനം ചെലുത്താൻ കെൽപ്പുള്ളതുമാണെന്നുള്ള ഒരാത്മവിശ്വാസം ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട്‌.
ആലോചന/മനനം/കാഴ്ച എന്നീ മൂന്നു വിഭാഗങ്ങളിലായി ദൈർഘ്യമൊട്ടും തന്നെയില്ലാത്ത 19 ലേഖനങ്ങളാണ്‌ ഈ കൃതിയിലുള്ളത്‌. 'ബദൽ ആത്മീയത' എന്ന ഭാഗത്ത്‌ സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്‌ എന്ന്‌ പ്രഖ്യാപിക്കുന്നുണ്ട്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവന്‌ മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്
നില്ല എന്ന്‌ അതിനോട്‌ ചേർത്ത്‌ വെക്കുന്നുമുണ്ട്‌. സാഹിത്യവും മതവും ആത്മീയതയുമായി മാറുമ്പോൾ വായനക്കാരൻ ജ്ഞാനസ്നാനം ചെയ്യപ്പെട്ടവനായി മാറുന്നു എന്നാണ്‌ ഈ വരികളിലൂടെ ഗ്രന്ഥകർത്താവ്‌ ദൃഡീകരിക്കപ്പെടുന്നത്‌.
'എന്റെ മാനിഫെസ്റ്റോ' ചിന്തകളെ ജ്വലിപ്പിക്കാൻ പോന്ന ആശയങ്ങളുടെ ഓർക്കസ്ട്രേഷനാണ്‌ നിർവഹിക്കുന്നത്‌. ഈ ഓർക്കസ്ട്രേഷനിൽ വാക്കുകൾ സംഗീതമായല്ല, ചിലപ്പോൾ സംഗീതരഹിതമായും നിർദ്ദയമായും പ്രയോഗിക്കുന്നുണ്ട്‌. വാക്കുകൾ തമ്മിലുള്ള ബന്ധം പലപ്പോഴും വ്യാജമാണ്‌ എന്ന കണ്ടെത്തൽ ഇതിനുദാഹരണമാണ്‌. എഴുത്തുകാരൻ ജീവിതത്തെ കണ്ടെത്താൻ ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ്‌ പരാജയപ്പെട്ടുപോകുന്നതെന്ന വിശകലനം പുതുമയുള്ളതും എഴുത്തുകാരനെ അസ്വസ്ഥമാക്കുന്നതുമാണ്‌. എഴുത്തുകാരൻ ജീവിതത്തെ സമീപിക്കുമ്പോഴും ജീവിതം സമയത്തിന്റെ ശരവേഗങ്ങളിൽ അയാളിൽ നിന്നും തെന്നിമാറിയിട്ടുണ്ടാവും. അനുഭവങ്ങൾ സമയത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നു എന്ന സത്യവും അയാൾ അഭിമുഖീകരിക്കേണ്ടിവരുന്നു. അനുഭവങ്ങൾ പഴകുകയോ അപ്രസക്തമാവുകയോ ചെയ്യാതിരിക്കണമെങ്കിൽ എഴുത്തുകാരൻ നിസ്സഹായനാവുന്ന ഒരു സന്ദർഭത്തിന്റെ നിലവിളി ഈ യാഥാർഥ്യത്തിനും വേഗതയേറുന്നു എന്ന അധ്യായത്തിൽ നിന്നും ഉയരുന്നുണ്ട്‌.
ചിന്തകളുടെ ഉഷ്ണഭരിതമായ ഉന്മാദങ്ങളാണ്‌ ഈ കൃതിയിലുടനീളം അലയടിക്കുന്നത്‌. ഭ്രാന്തമായ ആശയങ്ങളെന്നു ആദ്യവായനയിൽ വിലയിരുത്തിയാലും പുനർവായനയിൽ മൗലികമായ ആശയങ്ങളുടെ വെളിപാടുകളായി പുലരുന്ന സാഹിതീയചിന്തകളാണ്‌ അത്‌ മുന്നോട്ടു വെക്കുന്നതെന്നു കാണാം. സാഹിത്യമീമാംസയെ സംബന്ധിച്ചിട്ടുള്ള പഴയ കാഴ്ചപ്പാടുകളെ, അതിങ്ങനെയുമാവാം എന്ന്‌ തിരുത്താൻ ശ്രമിക്കുന്ന ഒരു എഴുത്ത്‌ ഈ നിരൂപകന്‌ സ്വന്തമായുണ്ടെന്ന്‌ 'എന്റെ മാനിഫെസ്റ്റോ' നമ്മെ ബോധ്യപ്പെടുത്തുന്നു.